കൃത്യമായി വെടിവെക്കാന്‍ പോലുമറിയാത്തയാളാണ് മസൂദ് അസര്‍; ബോംബ് ഉണ്ടാക്കാനുമറിയില്ല; വിട്ടയച്ചത് രാഷ്ട്രീയ തീരുമാനം: മോദിസര്‍ക്കാരിന് കുരുക്കായി അജിത് ഡോവലിന്റെ 2010ലെ ഇന്റര്‍വ്യൂ

single-img
12 March 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ 2010ലെ അഭിമുഖത്തില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ്. 2010ല്‍ അജിത് ഡോവല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

അജിത് ഡോവലിനെ രാജ്യദ്രോഹിയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ‘മോദി സര്‍ക്കാറിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഭീകരവാദി മസൂദ് അസറിനെ മോചിപ്പിച്ചതിന് ബി.ജെ.പി സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. മസൂദ് അസറിനെ മോചിപ്പിച്ചത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ഡോവല്‍ പറഞ്ഞത്.’ ഡോവലിന്റെ ഇന്‍ര്‍വ്യൂ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുര്‍ജേവാല ട്വീറ്റു ചെയ്തു.

വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനു നല്‍കിയ ഈ അഭിമുഖത്തില്‍ അജിദ് ഡോവല്‍ മസൂദ് അസറിനെ മോചിപ്പിച്ചതിനെ ന്യായീകരിക്കുന്നതായി പറയുന്നത് ഇങ്ങനെയാണ്:

‘ഞാന്‍ നിരവധി ഭീകരരെ കണ്ടിട്ടുണ്ട്, ജീവനോടെയും അല്ലാതെയും. മസൂദ് അസറിന് ഒരു ബോംബ് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് അറിയില്ല. അയാള്‍ വെടിവയ്ക്കുന്നതില്‍ വിദഗ്ധനുമല്ല. മസൂദ് അസറിനെ വിട്ടയച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നു.’ മസൂദ് അസര്‍ അടക്കമുള്ളവരെ വിട്ടയച്ചതുകൊണ്ട് വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

മസൂദ് അസറിനെ വിട്ടയച്ചതിനു ശേഷമാണ് ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന തിരഞ്ഞെടുപ്പുകള്‍ ജമ്മു കശ്മീരില്‍ നടക്കാന്‍ തുടങ്ങിയത്. കശ്മിരില്‍ വലിയ തോതില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടങ്ങി. മസൂദ് അസറിനെ മോചിപ്പിച്ചതിനു ശേഷം ജമ്മു കശ്മീരില്‍ ടൂറിസം 200% വളര്‍ച്ച നേടി ഡോവല്‍ അഭിമുഖത്തില്‍ പറയുന്നു.

ഇന്ത്യയിലെ പല ഭീകരാക്രമണങ്ങള്‍ക്കും പിന്നിലെ ബുദ്ധികേന്ദ്രം ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസര്‍ ആയിരുന്നു. 1999ല്‍ എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ തടവിലുണ്ടായിരുന്ന മസൂദ് അസര്‍ എന്ന കൊടുംഭീകരനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നത്.

ഭീകരരുമായി വിലപേശാനായി നിയോഗിക്കപ്പെട്ടത് അന്ന് ഇന്റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടറായിരുന്ന അജിത് ഡോവല്‍ ആയിരുന്നു. ഇദ്ദേഹമുള്‍പ്പെടുന്ന ആറംഗ സംഘമാണ് ഭീകരരുമായി ചര്‍ച്ച നടത്താന്‍ കാണ്ഡഹാറിലേക്ക് തിരിച്ചത്. 1999 ഡിസംബര്‍ 26 മുതല്‍ 31 വരെ നിരന്തരം നടന്ന ആ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ദിയാക്കിയ ഇന്ത്യക്കാരെ ഭീകരര്‍ മോചിപ്പിച്ചത്.

അന്നത്തെ സംഭവങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് അജിത് ഡോവല്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ സീ ന്യൂസ് അവരുടെ വെബ്‌സൈറ്റില്‍ പുന:പ്രസിദ്ധീകരിച്ചു. ഈ അഭിമുഖത്തില്‍ മസൂദ് അസറിനെ വിട്ടയയ്ക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അജിത് ഡോവല്‍ പറയുന്നതിങ്ങനെയാണ്:

ഡിസംബര്‍ 26 ന് ഭീകരരുടെ കൈയില്‍ നിന്ന് ഇന്ത്യക്കാരെ എന്തുവിലകൊടുത്തും മോചിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അത്രയധികം സമ്മര്‍ദ്ദം സര്‍ക്കാരിനുമേലുണ്ടായിരുന്നു. കാണ്ഡഹാറില്‍ വെച്ച് ഭീകരരുമായി വയര്‍ലെസ് മുഖേനെ സംഭാഷണം തുടങ്ങി.

ആവശ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നടക്കണമെന്നായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്. 35 ഭീകരരെ മോചിപ്പിക്കുക, 20 കോടി അമേരിക്കന്‍ ഡോളര്‍, കൊല്ലപ്പെട്ട ഭീകരന്‍ സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹം വിട്ടുനല്‍കുക തുടങ്ങിയവയാണ് അവര്‍ ആദ്യം മുന്നോട്ടുവെച്ച ആവശ്യം.

വിലപേശലുകള്‍ തുടരവെ 20 കോടി ഡോളറും സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹവും നല്‍കണമെന്ന ആവശ്യം അവര്‍ ഉപേക്ഷിച്ചു. ഇവ രണ്ടും സാധിക്കില്ലെന്നും അത് ആവശ്യപ്പെടുന്നത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭീകരരെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് തങ്ങള്‍ നല്‍കിയ പട്ടികയിലുള്ള 35 ഭീകരരെ മോചിപ്പിക്കണമെന്ന് അവര്‍ കര്‍ശന നിലപാടെടുത്തു. അതിന് വഴങ്ങിയില്ലെങ്കില്‍ വിമാനമുള്‍പ്പെടെ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ചാവേറുകളാണ് മരണത്തില്‍ ഭയമില്ല എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുംഭീഷണി മുഴക്കി.

നിരവധി ആവശ്യങ്ങളാണ് ഭീകരര്‍ ഉന്നയിച്ചത്. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. ഇതിനെല്ലാം ഒടുവിലാണ് മസൂദ് അസറിന്റെ മോചനവും അവര്‍ ആവശ്യപ്പെടുന്നത്. ഒടുവില്‍ 35 ഭീകരരെ ആവശ്യപ്പെട്ടിടത്തുനിന്ന് മൂന്നു ഭീകരരെ മോചിപ്പിക്കാമെന്ന് സമ്മതിച്ച് ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കുകയായിരുന്നു.

ഒരു സൈനിക നടപടി അസാധ്യമായിരുന്നു. കരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അഫ്ഗാനിലേക്ക് ധ്രുതഗതിയിലുള്ള സേനാവിന്യാസത്തിന് പാകിസ്താന്റെ അറിവും സമ്മതവും അനിവാര്യമായിരുന്നു. അതൊരിക്കലും സാധിക്കുമായിരുന്നില്ല. അഥവാ ഇനി എങ്ങനെയെങ്കിലും സൈനിക നടപടി തുടങ്ങിയാല്‍ ഭീകരര്‍ അതിനുമുമ്പേ വിമാനം ഇന്ത്യക്കാരോടൊപ്പം തകര്‍ത്തു കളയുമായിരുന്നു.