പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് 23കാരന്‍

single-img
11 March 2019

പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഭായി എന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് 23 വയസ് മാത്രമേ ഉള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ആദില്‍ അഹമ്മദ് ധര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ ഇയാള്‍ ഇലക്ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികെയാണ് ജെയ്‌ഷെ മുഹമ്മദിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുന്‍പ് വാഹനം വാങ്ങി കൈമാറിയത്.

കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി.

പുല്‍വാമ ജില്ലയിലെ ത്രാള്‍ സ്വദേശിയായ മുദസിര്‍ അഹ്മദ് ഖാന്‍ 2017 മുതല്‍ ഭീകരസംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 2018 ജനുവരിയില്‍ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സിആര്‍പിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി 27ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.