കേരളത്തില്‍ ബിജെപിക്കു സാധ്യതകളൊന്നുമില്ല: ഇത്തവണയും അക്കൗണ്ട് തുറക്കില്ല; നേതാക്കളെ ഞെട്ടിച്ച് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ വന്ന സര്‍വേ ഫലം

single-img
11 March 2019

കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വേ. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഐഎഎന്‍എസ് വാര്‍ത്താ എജന്‍സിക്കു വേണ്ടി സീവോട്ടര്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ബിജെപി നേതാക്കളെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുള്ളത്.

സര്‍വേയില്‍ കേരളത്തില്‍ യുഡിഎഫിനാണു മുന്‍തൂക്കം. ആകെയുള്ള 20 സീറ്റില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതകളൊന്നുമില്ലെന്നും സര്‍വേ പറയുന്നു.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു നേരത്തെ വന്ന ഇന്ത്യാ ടിവി സര്‍വ്വേയിലെ പ്രവചനം. 2018 ഡിസംബര്‍ 15നും 25നും ഇടയില്‍ ഇന്ത്യ ടിവി–സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലത്തിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രവചനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 5 മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന ബിജെപിക്ക് നിരാശ സമ്മാനിക്കുന്നതാണ് പുതിയ സര്‍വേ.

അതേസമയം, കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ എന്‍ഡിഎയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നു സര്‍വേ പ്രവചിക്കുന്നു.

നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നയിക്കുന്ന എന്‍ഡിഎ 300 സീറ്റ് നേടും. 80 സീറ്റുള്ള ഉത്തര്‍പ്രദേശ് തന്നെയാകും കേന്ദ്രത്തില്‍ ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുക. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന ബാലാക്കോട്ടിലെ ഭീകരക്യാംപില്‍ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണു ദേശീയാടിസ്ഥാനത്തിലുള്ള സര്‍വേ നടത്തിയത്.

നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിപക്ഷത്തേക്കാള്‍ ഒരുപടി മുന്നിലാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടം അനുകൂലമാക്കാന്‍ അവര്‍ക്കു സാധിച്ചേക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎ 264, കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 141, മറ്റുള്ളവര്‍ 138 സീറ്റ് നേടും.

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കില്‍ എന്‍ഡിഎ 307, യുപിഎ 139, മറ്റുള്ളവര്‍ 97 സീറ്റുകളാണു നേടുക. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് നേടും. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് 44 സീറ്റും ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ്, എംഎന്‍എഫ്, ബിജെഡി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ എന്‍ഡിഎയുടെ സീറ്റെണ്ണം 301ല്‍ എത്തും.