മോദിയെ ‘കുരുക്കിലാക്കി’ രാഹുല്‍ ഗാന്ധി: മസൂദ് അസ്ഹറിനെ പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചത് അജിത് ഡോവല്‍; ചിത്രങ്ങള്‍ പുറത്തുവിട്ടു

single-img
11 March 2019

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അജിത് ഡോവല്‍ അടങ്ങുന്ന സംഘം മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്റീലുടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവന്‍ കവര്‍ന്ന മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ്, മസ്ഹൂദ് അസ്ഹറിനെ പാക്കിസ്ഥാനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്നും അതിനോടൊപ്പം പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്.

ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹര്‍ എന്നാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാക്കിസ്ഥാന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.

1999ല്‍ കാഠ്മണ്ഡു ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക് ഭീകരര്‍ 150ലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. വാജ്‌പേയ് സര്‍ക്കാര്‍ ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു. മസൂദ് 1999ല്‍ ഇന്ത്യന്‍ ജയിലില്‍നിന്നു മോചിതനായ ശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.