ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു; ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു

single-img
11 March 2019

ഡൽഹിയിലെ അക്ഷർധാം മേൽപ്പാലത്തിൽ ഞായറാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. അക്ഷർധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കുമ്പോൾ ബോണറ്റിൽനിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കാർ ഓടിച്ചിരുന്ന ഉപേന്ദർ കാർ നിർത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റി.

എന്നാൽ കാർ നിർത്തുന്നതിനു മുമ്പു തന്നെ പിന്നിൽനിന്നു തീപടരുകയായിരുന്നു. പെട്ടെന്നു തന്നെ മുൻസീറ്റിൽ ഇരുന്ന മൂന്നുവയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് ഉപേന്ദർ പുറത്തുചാടി. എന്നാൽ ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും പുറത്തെടുക്കാൻ ഉപേന്ദർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭാര്യ അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. പിൻസീറ്റിൽ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി. കാറിലുണ്ടായിരുന്ന സിഎൻജി ചോർന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന മേൽപ്പാലത്തിൽ കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായി ഉപേന്ദർ അലറിവിളിച്ചെങ്കിലും ഒരാൾ പോലും വാഹനം നിർത്താൻ തയാറായില്ല. പിന്നീടെത്തിയ ചിലർ സഹായിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നിരുന്നു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അഞ്ജനയും മക്കളും അഗ്‌നിക്കിരയായിരുന്നു.