കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; ബിജെപിക്കു സാധ്യതകളൊന്നുമില്ല: സീവോട്ടര്‍ സര്‍വേ ഫലം

single-img
11 March 2019

തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഐഎഎന്‍എസ് വാര്‍ത്താ എജന്‍സിക്കു വേണ്ടി സീവോട്ടര്‍ നടത്തിയ സര്‍വേ ഫലം പുറത്ത്. സര്‍വേയില്‍ കേരളത്തില്‍ യുഡിഎഫിനാണു മുന്‍തൂക്കം. ആകെയുള്ള 20 സീറ്റില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതകളൊന്നുമില്ലെന്നും സര്‍വേ പറയുന്നു.

കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ എന്‍ഡിഎയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നു സര്‍വേ പ്രവചിക്കുന്നു.

നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നയിക്കുന്ന എന്‍ഡിഎ 300 സീറ്റ് നേടും. 80 സീറ്റുള്ള ഉത്തര്‍പ്രദേശ് തന്നെയാകും കേന്ദ്രത്തില്‍ ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുക. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന ബാലാക്കോട്ടിലെ ഭീകരക്യാംപില്‍ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണു ദേശീയാടിസ്ഥാനത്തിലുള്ള സര്‍വേ നടത്തിയത്.

നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിപക്ഷത്തേക്കാള്‍ ഒരുപടി മുന്നിലാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടം അനുകൂലമാക്കാന്‍ അവര്‍ക്കു സാധിച്ചേക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎ 264, കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 141, മറ്റുള്ളവര്‍ 138 സീറ്റ് നേടും.