ജനാധിപത്യത്തെ മാനിക്കാത്ത സിപിഎമ്മിനും ബിജെപിക്കും പിന്തുണയില്ല: ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ചിലയിടങ്ങളിൽ ആം ആദ്മിക്കും വേണ്ടി സംസാരിക്കും: സംവിധായകൻ സനൽകുമാർ ശശിധരൻ
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണ കോൺഗ്രസിനും ആം ആദ്മിക്കും ആണെന്ന് വ്യക്തമാക്കി സംവിധായകൻ സനൽകുമാർ ശശിധരൻ. എനിക്ക് കഴിയുന്ന രീതിയിൽ പരസ്യമായി തന്നെ കോൺഗ്രസ് പാർട്ടിക്കും ചിലയിടങ്ങളിൽ ആം ആദ്മിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും പറയാൻ കഴിയും. എതിരഭിപ്രായങ്ങൾക്കും സുരക്ഷിതമായ ഇടമുണ്ടാവുക എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമർത്തുകയുമാണെന്നും സനൽ കുമാർ ശശിധരൻ പറയുന്നു.
വിമർശിക്കുന്നവർ രാഷ്ട്രീയക്കാരായിക്കോട്ടെ, കലാകാരന്മാരായിക്കോട്ടെ, ബുദ്ധിജീവികളായിക്കോട്ടെ അവരെയൊക്കെ വളരെ ക്രൂരമായി അവഹേളിക്കാനും കയ്യൂക്കും ഭരണബലവും ഉപയോഗിച്ച് കഴിയുന്നത്ര നശിപ്പിക്കാനും ബിജെപിയും സിപിഎമ്മും ശ്രമിക്കും എന്നതിന് വ്യക്തിപരമായി തന്നെ നിരവധി അനുഭവങ്ങൾ എനിക്കുണ്ടെന്നും സനൽകുമാർ പറയുന്നു.
അതേ സമയം കോൺഗ്രസ് പാർട്ടിക്കെതിരായി വിമർശനമുന്നയിച്ചു എന്നപേരിൽ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.