‘മോദി നമ്മെ ആക്രമിച്ചു, മോദി നമ്മെ ആക്രമിച്ചു’ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ കരഞ്ഞ് നിലവിളിച്ചു; തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

single-img
10 March 2019

”പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നമ്മെക്കൊണ്ട് കഴിയുന്നത് നാം ചെയ്തു. പക്ഷേ മിണ്ടാതിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് പാക്കിസ്ഥാന്‍ ട്വിറ്ററില്‍ കരഞ്ഞ് നിലവിളിച്ചു. മോദി നമ്മെ ആക്രമിച്ചു, മോദി നമ്മെ ആക്രമിച്ചു എന്ന്. എന്നാല്‍ ചില മനുഷ്യര്‍, ഇന്ത്യയില്‍ നിന്ന് ഭക്ഷണം കഴിച്ച്, പാക്കിസ്ഥാനെ സഹായിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി”- ഉത്തര്‍ പ്രദേശിലെ പൊതുറാലിയില്‍ മോദി പറഞ്ഞ വാക്കുകളാണിത്.

ബാലക്കോട്ട് ആക്രമണം വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമാക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞ മോദി തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

”മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പാക്കിസ്ഥാന് മനസ്സിലായി. പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരാക്രമണങ്ങളും സ്‌ഫോടനവും മുന്‍പും നടന്നിട്ടുണ്ട്. പക്ഷേ മുന്‍ സര്‍ക്കാരുകള്‍ ആഭ്യന്തരമന്ത്രിയെ മാറ്റുക മാത്രമാണ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളെ ആഭ്യന്തരമന്ത്രിയെ മാറ്റുക വഴിയാണോ നയമാറ്റം വഴിയാണോ നേരിടേണ്ടത്? ഞങ്ങള്‍ മാറ്റിയത് പഴയ നയങ്ങളെയാണ്”

ബാലക്കോട്ട് ആക്രമണം നടന്നതിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തെ മോദി വിമര്‍ശിച്ചു. ”ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചു. ഭീകരക്യാംപില്‍ ആക്രമണം നടത്തിയെന്ന് വ്യോമസേനയും പറഞ്ഞു. എന്നിട്ടും ചില ആളുകള്‍ക്ക് സംശയമാണ്, അവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവര്‍ പാക്കിസ്ഥാനെ സഹായിക്കുകയാണ്”-മോദി പറഞ്ഞു.

”അവരുടെ ശരീരത്തിലൊഴുകുന്നത് ഭാരത രക്തമാണെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടോ? സംശയങ്ങള്‍ ചോദിക്കാന്‍ ഇവര്‍ ആരാണ്? നിങ്ങള്‍ ഇവരുടെ വാക്കുകളെ വിശ്വസിക്കുമോ”-മോദി ചോദിച്ചു. രാജ്യം തകര്‍ക്കാന്‍ വരുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.