അമ്മായിയമ്മയുടെ മരണവാർത്തയറിഞ്ഞ് ദുഖം താങ്ങാനാകാതെ മരുമകൾ ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിൽ ആണ് സംഭവം. ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു 70കാരിയായ മാലതി എം. ലോകാണ്ടേ എന്ന സ്ത്രീ. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു.
അമ്മായിയമ്മയുടെ മരണവിവരമറിഞ്ഞ്, വിഷമം താങ്ങാനാകാതെ 49കാരിയായ മരുമകൾ ശുഭാംഗി മൂന്നാം നിലയിലെ ബാൽകണിയിൽ നിന്ന് താഴേക്കു ചാടി ജീവനൊടുക്കിയെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം. മരണങ്ങളെക്കുറിച്ച് ബന്ധുക്കളും അയൽക്കാരും പറഞ്ഞ കാര്യങ്ങൾ പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർത്തിനായി കോലാപ്പൂരിലെ സിപിആർ ആശുപത്രിയിലേക്കയച്ചിട്ടുണ്ടെന്നും. അപകട മരണം എന്ന പേരിലാണ് തത്കാലം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണം പുറത്തുകൊണ്ടുവരാനായി ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെ ന്നും പൊലീസ് പറയുന്നു.