ഹോം നേഴ്‌സിന്റെ പേരില്‍ തട്ടിപ്പ്; കള്ള ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കുവൈറ്റ്

single-img
9 March 2019

കുവൈത്ത്: ഗാര്‍ഹിക തൊഴില്‍ വിസയില്‍ വിദേശത്ത് നിന്ന് വനിതകളെ കൊണ്ടുവന്ന് ഹോം നേഴ്സ് എന്ന നിലയില്‍ നിയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അറബിനാട്. ഇല്ലാത്ത ഏജന്‍സികളുടെ പേരില്‍ വരെ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.

മനുഷ്യക്കടത്തിന്റെ പേരില്‍ തിരുവനന്തപുരം സ്വദേശി എഡിസന്‍ ജോര്‍ജ് ഫെര്‍ണാണ്ടസും കൂട്ടുകാരി തമിഴ്നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനും കഴിഞ്ഞ ദിവസം കുവൈറ്റില്‍ പിടിയിലായിരുന്നു.

എഡിസന്‍ മുഖാന്തരം കുവൈത്തില്‍ എത്തിയ തമിഴ്നാട് സ്വദേശിനി നാട്ടില്‍ പോകാന്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് പുറത്തുവന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും ഏതാനും വനിതകള്‍ ഇവരുടെ വലയില്‍പ്പെട്ടതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ലഭിക്കുന്ന വിസയുടെ മൂല്യവും ജോലിയുടെ സ്വഭാവവും വിസ നല്‍കിയതായി അവകാശപ്പെടുന്ന സ്ഥാപനത്തിന് അംഗീകാരമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംബസി വഴി അറിയാന്‍ സാധിക്കും.

അതിനൊന്നും ശ്രമിക്കാതെ ഏജന്റുമാര്‍ പറയുന്നത് വിശ്വസിക്കാന്‍ ആളുകളുണ്ടാകുന്നതാണ് തട്ടിപ്പുകള്‍ തുടരുന്നതിന്റെ പ്രധാനകാരണം എന്നാണ് എംബസി അധികൃതരുടെ വിലയിരുത്തല്‍. ഒരു നര്‍ഷത്തിനിടെ ഒട്ടേറെ ആളുകളെ ഇവര്‍ കുവൈത്തില്‍ എത്തിച്ചിട്ടുണ്ട്. നേഴ്സിങ് പരിചയമില്ലാത്തവരെയാണ് നേഴ്സുമാര്‍ എന്നപേരില്‍ ഇവര്‍ പല വീടുകളിലേക്കും അയച്ചിരുന്നത്.

ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഒരുതരത്തിലും മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. ജോലിക്ക് നിര്‍ത്തുന്ന വീടുകളില്‍നിന്ന് ഭീമമായ തുക ഈടാക്കിയ ശേഷം ജോലി ചെയ്യുന്നവര്‍ക്ക് തുച്ഛമായ തുകയാണ് ഇവര്‍ നല്‍കിയിരുന്നത്.