മാർച്ച് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചു; യുഡിഎഫ് നേതാക്കൾക്ക് പിഴയും വെെകുന്നേരം വരെ നിൽപ്പുശിക്ഷയും നൽകി എറണാകുളം കോടതി
എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയ യുഡിഎഫ് നേതാക്കൾക്കു കോടതിയുടെ വക ശിക്ഷ. യുവാവിനെ പോലീസ് മർദിച്ചെന്നാരോപിച്ചാണ് നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടന്നത്. പിഴയും കോടതി പിരിയുംവരെ നില്പു ശിക്ഷയുമാണ് വിധിച്ചത്.
എറണാകുളം ജില്ലാ കോടതിയാണ് ഇന്നലെ രാവിലെ കോടതിയിൽ ഹാജരായി കുറ്റസമ്മതം നടത്തിയ 43 പേർക്ക് 700 രൂപ വീതം പിഴയും കോടതി പിരിയുന്ന അഞ്ചുമണിവരെ കോടതി വരാന്തയിൽ നില്പു ശിക്ഷയും വിധിച്ചത്.
2018 ജൂൺ അഞ്ചിന് വൈകിട്ട് 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസുകാരന്റെ കാറില്‍ ഇടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികനെ പോലീസ് മർദിച്ചെന്നായിരുന്നു ആക്ഷേപം.
കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവണ്മെന്റ് സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. ഇതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനെതിരേയെടുത്ത കേസിൽ അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെ 80 പ്രതികളാണ് ഉണ്ടായിരുന്നത്. എംഎൽഎയെ കേസിൽനിന്ന് കോടതി ഒഴിവാക്കി.