പൊന്നാനിയില്‍ അന്‍വര്‍ തന്നെ; പി.വി അന്‍വര്‍ എം.എല്‍.എയെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ
പൊന്നാന്നി ലോക്‌സഭാ മണ്ഡലത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായതായി സൂചന. നേരത്തെതന്നെ അന്‍വറിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അന്‍വറിന്റെ പേരിലുള്ള വിവാദങ്ങള്‍ കാരണം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. എന്നാല്‍ വിജയ പ്രതീക്ഷയുള്ള മറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വീണ്ടും അന്‍വറിനെ തന്നെ പരിഗണിക്കുകയായിരുന്നു.
നിലവില്‍ നിലമ്പൂര്‍ എം.എല്‍.എയായ പി.വി അൻവറിനെതിരെ ഭൂമി കയ്യേറ്റം ഉള്‍പ്പടെയുള്ള നിരവധി ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. അതേസമയം, അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തി ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായ പ്രമുഖന്‍ ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ച ശേഷമാണ് അവസാനം പി.വി അന്‍വറിന് തന്നെ നറുക്ക് വീണിരിക്കുന്നത്.
അന്‍വര്‍ മത്സരിക്കുന്നതോടെ ഇടതു മുന്നണിയില്‍ ആറ് എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവും. ഇതോടെ ഇടത് മുന്നണിയുടെ 20 സ്ഥാനാര്‍ത്ഥികളുടെയും കാര്യത്തില്‍ തീരുമാനമായി. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.