നീരവ് മോദിയുടെ നൂറു കോടിയുടെ ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു

single-img
8 March 2019

പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. അലിബാഗിലെ നൂറു കോടി രൂപ മൂല്യമുള്ള കെട്ടിടമാണ് പൊളിച്ചത്. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തി ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ് ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. എന്നാല്‍ പൊളിച്ചു നീക്കല്‍ അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ കോടതിയെ അറിയിച്ചു.

ഇതോടെ നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ആദ്യം തൂണുകളില്‍ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകര്‍ത്തു. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. നടപടി ഒഴിവാക്കാന്‍ നീരവ് കോടതിയെ സമീപിച്ചിരുന്നു.

ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അനധികൃത നിര്‍മാണം പൊളിക്കേണ്ടതാണെന്നും ഇഡിക്ക് ഇക്കാര്യത്തില്‍ എന്താണു പ്രശ്‌നമെന്നും ഹൈക്കോടതി ആരാഞ്ഞു.