മോദി രാജ്യത്തിന്‍റെ സമ്പത്തും പണവും കവര്‍ന്നെടുത്ത് സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുന്നു: മമതാ ബാനർജി
കൊല്‍ക്കത്ത: നമ്മുടെ രാജ്യത്തിന്‍റെ സമ്പത്തും പണവും കവര്‍ന്നെടുത്ത് സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുകയാണ് നരേന്ദ്ര മോദി സർക്കാരെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റാഫേൽ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത മോദിയുടെ സര്‍ക്കാര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മമത ചോദിച്ചു.
ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി സർക്കാരിന് കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
കാശ്മീർ താഴ്വരയിൽ ഭീകരാക്രമണങ്ങള്‍ ഈ സര്‍ക്കാര്‍ കേന്ദ്രത്തിൽ വന്നതിന് ശേഷം വര്‍ധിക്കുകയാണ് ചെയ്തത്. പൊതു തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്നും മമത പറഞ്ഞു.