കൊല്ലപ്പെട്ട ജലീലിന്റെ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധി; പോലീസ് ഏമാന്മാര്‍ക്ക് ഒരു പോറല്‍ പോലുമേറ്റില്ല: സര്‍ക്കാരിനെതിരെ ജയശങ്കര്‍

single-img
8 March 2019

വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട്ടില്‍ മറ്റൊരു വര്‍ഗീസ്.

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസുമായുളള ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ്; പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല.

ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീല്‍. മുമ്പ് കരുളായി വനത്തില്‍ പോലീസിനോട് ‘ഏറ്റുമുട്ടി’ കുപ്പു ദേവരാജും അജിതയും വീരമൃത്യു വരിച്ചിരുന്നു.

മാവോയിസ്റ്റുകളെ കൊല്ലുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹര്‍ത്താല്‍ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മീഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്‌നമില്ല.

ജലീലിനെ ‘ഏറ്റുമുട്ടലില്‍’ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ ലഭിക്കും, തീര്‍ച്ച.