കോപ്പിയടിച്ചെന്ന സംശയത്തെ തുടർന്ന് നിരീക്ഷക സംഘം വസ്ത്രമഴിച്ചു പരിശോധിച്ചു; മാനസികമായി തകർന്ന ആദിവാസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് സംശയത്തെത്തുടർന്ന് നിരീക്ഷക സംഘം വസ്ത്രമഴിച്ചു പരിശോധിച്ച വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഛത്തിസ്ഗഡിലെ ജഷ്പുർ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണു സംഭവം. വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ ആദിവാസി വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ വിദ്യാർഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടർന്ന് നിരീക്ഷക സംഘം വിദ്യാർഥിനിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയിൽനിന്ന് സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനുശേഷം ഈ മാസം നാലിന് വിദ്യാർഥിനി വീട്ടിലെ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിനുശേഷം കുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നെന്നും പരീക്ഷയിൽ മെച്ചപ്പെട്ട മാർക്ക് വാങ്ങാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഈ പ്രശ്നമെന്നാണു തങ്ങൾ കരുതിയതെന്നും മാതാപിതാക്കൾ പറയുന്നു.സംഭവത്തിൽ അന്വേഷണം വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. സ്കൂളിൽ പരിശോധന നടന്നെങ്കിലും വിദ്യാർഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി..