‘ലോട്ടറിയടിച്ചത്’ ജസ്പ്രീത് ബുംറയ്ക്ക്

single-img
8 March 2019

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചു. കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. പട്ടികയില്‍ എ പ്ലസ് കാറ്റഗറിയിലാണ് ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇപ്പോള്‍ എ പ്ലസ് കാറ്റഗറിയിലുള്ളത്. ഏഴ് കോടി രൂപയാണ് വാര്‍ഷിക വേതനം. 2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി.

മുന്‍ നായകന്‍ എം.എസ്. ധോണി അടക്കമുള്ള ഇന്ത്യന്‍ ടീമിലെ പത്തംഗങ്ങള്‍ അഞ്ച് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണുള്ളത്. വിക്ക്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് കരാറില്‍ നേട്ടം കൊയ്ത മറ്റൊരു താരം. ധോണിക്കൊപ്പം എ ഗ്രേഡ് കരാറില്‍ ഇടംപിടിക്കാന്‍ ധോനിക്കായി.

ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. ടി.വി ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ കെ. എല്‍. രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയെയും മൂന്ന് കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്.

പേസ് ബൗളര്‍ ഉമേഷ് യാദവും യൂസ്‌വേന്ദ്ര ചാഹലുമാണ് ഈ കാറ്റഗറിയിലുള്ളത്. അമ്പാട്ടി റായിഡു, കേദര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്‌ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.