വേനല്‍ കടുക്കുന്നു; യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
കൊടുംചൂടില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് ചൂട് ക്രമാതീതമായയി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശന്റെ കമ്മീഷൻ നിർദ്ദേശം. സോക്‌സ്, ഷ്യൂ, ടൈ, ഇറുകിയ യൂണിഫോം, തലമുടി ഇറുക്കി കെട്ടുക എന്നിവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതിനായി വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും നിർദ്ദേശം നൽകി.
രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സനല്‍കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി
ചിക്കന്‍പോക്‌സ്, അഞ്ചാംപനി എന്നിങ്ങനെയുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ പ്രത്യേകം സംവിധാനം സാധ്യമാക്കണം. ചൂട് വര്‍ധിക്കുന്ന് സാഹചര്യത്തില്‍ കര്‍ശന വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷകളില്‍ കുട്ടികള്‍ക്ക് മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ബാധ്യത സിബിഎസ്ഇക്കുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.