ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബ്; നാശനഷ്ടമുണ്ടായത് കെട്ടിടത്തിനുള്ളിലെന്നും വാദം
പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് കെട്ടിടങ്ങളില്‍ തുളച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബാലാകോട്ടിന്റെ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ബോംബിട്ട് ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്നായിരുന്നു വിമര്‍ശകരുടെ വാദം.
എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍ ആണെന്നും ഇത് ‘ കെട്ടിടങ്ങളുടെ അകത്ത്’ കൃത്യമായ നാശനഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്ഷ് ഭീകരപരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സ്‌പൈസ് 2000 സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു സേന പാക്ക് ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. കെട്ടിടങ്ങളെ തകര്‍ക്കുന്നതിനു പകരം അവയ്ക്കുള്ളിലേക്കു തുളച്ചുകയറി പൊട്ടിത്തെറിക്കുന്നവയാണു ഇത്തരം ബോംബുകളെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌ഫോടനത്തിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങളില്‍ വലിയ ഭീകരക്യാംപിന്റെ മേല്‍ക്കൂരയില്‍ നാല് ഇടങ്ങളില്‍ ബോംബ് വീണ സ്ഥലങ്ങളെന്നു തോന്നിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കെട്ടിടങ്ങളും അതിന്റെ ചുമരുകള്‍ക്കും യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നതെന്ന് മുന്‍ ഉപഗ്രഹ ചിത്ര വിദഗ്ധന്‍ കേണല്‍ വിനായക് ഭട്ട് അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ നാല് ഇരുണ്ട സ്ഥലങ്ങളാണു കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കൈവശവും ഇത്തരം സാറ്റലൈറ്റ് ചിത്രങ്ങളുണ്ടെന്നാണു വിവരം. എന്നാല്‍ എന്തുകൊണ്ടാണ് ഈ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കേന്ദ്രങ്ങളെ തന്നെയാണു തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ 250 എന്ന് പറഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായി. ഇന്ത്യ ബോംബ് ഇട്ടത് ആള്‍താമസമില്ലാത്ത വനത്തിലാണെന്നും ഓപ്പറേഷന്‍ പരാജയമാണെന്നുമാണെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.
വ്യോമാക്രമണം നടത്തുകയണ് തങ്ങള്‍ ചെയ്തതെന്നും മരിച്ചവരുടെ കണക്കെടുക്കള്‍ തങ്ങളുടെ ജോലിയല്ലെന്നുമായിരുന്നു വ്യോമസേനയുടെ നിലപാട്. ആവശ്യമായ തെളിവുകള്‍ തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വ്യോമസേന തലവന്‍ വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ബലാകോട്ട് ആക്രമണത്തിലെ തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ് സര്‍ക്കാര്‍.