ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത ആ വാര്‍ത്തയും വ്യാജം

single-img
6 March 2019

എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ (പിഒകെ) നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് വ്യാജം. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെ സ്വന്തം നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ന്യൂസ് 18 നും ഫസ്റ്റ്‌പോസ്റ്റും യു.എന്‍.ഐയും ടൈംസ് നൗവും ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയായിരുന്നു ആ വാര്‍ത്ത നല്‍കിയത്.

ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത്. പൈലറ്റിന്റെ ബന്ധുക്കളില്‍ നിന്നും വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്‌റ്റെന്നായിരുന്നു ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.

എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് വ്യക്തമായി. അദ്ദേഹം പോസ്റ്റില്‍ പറഞ്ഞ എയര്‍ മാര്‍ഷല്‍ വസീമിന് മൂന്ന് മക്കളില്ല. രണ്ടുപേരാണ് ഉള്ളത്. അവര്‍ വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കുന്നവരും അല്ല.

ഇക്കാര്യം പാക്കിസ്ഥാനി പത്രപ്രവര്‍ത്തകരും ശരിവയ്ക്കുന്നുണ്ട്. വ്യോമസേന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും ഈ വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചു. ഇതൊരു വ്യാജവാര്‍ത്തയാണെന്ന കാര്യം എയര്‍ മാര്‍ഷല്‍ വസീമിന്റെ കുടുംബസുഹൃത്തും വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ ഭാര്യയെ ടാഗ് ചെയത് ഇതുസംബന്ധിച്ച് ഒരു പോസ്റ്റും ഷെയര്‍ ചെയ്തിരുന്നു.

ഇന്ത്യന്‍ പൈലറ്റായ അഭിനന്ദ്, ഷഹ്‌സാസിന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയായിരുന്നെന്നും വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഷഹ്‌സാസ് പാക് അധീന കശ്മീരില്‍ എത്തുകയും എന്നാല്‍ അദ്ദേഹത്തെ പാകിസ്ഥാനികള്‍ ഇന്ത്യന്‍ പൈലറ്റെന്നു കരുതി തല്ലിക്കൊന്നെന്നുമായിരുന്നു ഖാലിദ് ഉമര്‍ പോസ്റ്റില്‍ പറഞ്ഞുവെച്ചത്.