നശിപ്പിക്കുവാൻ ചാലക്കുടി നഗരസഭ പലതവണ ശ്രമിച്ചു; ചില നല്ലയാൾക്കാർ സംരക്ഷിച്ചു നിർത്തി; ഈ കൊടും ചൂടിൽ ടൗൺ ഹാളിനു മുന്നിൽ എത്തുന്നവർക്കും വാഹനങ്ങൾക്കും തണലു പകരുകയാണ് ഈ മരം
കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി വലിയ ചർച്ചകളിൽ മുഴുകുകയാണ് സംസ്ഥാനം. ചരിത്രത്തിലിതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത തരത്തിലാണ് സംസ്ഥാനത്ത് ചൂടിൻ്റെ യാത്ര. അനിയന്ത്രിതമായ വനനശീകരണവും പ്രകൃതിയെ ദ്രോഹിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങളുമാണ് ചൂട് കൂടുന്നതിന് കാരണം എന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.
സംസ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർദ്ധനവും ചൂട് കൂടുന്നതിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. വീട് നിർമാണത്തിനും മറ്റുമായി മരങ്ങൾ മുറിച്ചുമാറ്റുന്നത് വലിയ രീതിയിലാണ് ചൂടിനെ സ്വാധീനിക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്തി ജലലഭ്യത കുറയ്ക്കുന്നതും ഈ കാലാവസ്ഥയിൽ ജനങ്ങളെ ബാധിക്കുന്നുണ്ട്.
ഈ അവസരത്തിലാണ് ചാലക്കുടി ടൗൺ ഹാളിനു മുന്നിൽ നിൽക്കുന്ന മദിരാശി മരത്തിൻ്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് കാർത്തികേയനാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
വെയിലിൽ തണൽ തേടി. ചാലക്കുടി ടൌൺ ഹാളിനു മുന്നിൽ അവശേഷിക്കുന്ന മദിരാശിമരം. ചൂട് താങ്ങാനാവാതെ വാഹനങ്ങൾക്ക് മരത്തിനടിയിൽ അഭയം. ഈ മരം മറിക്കാനായി ചാലക്കുടി നഗരസഭാ പല തവണ ശ്രമിച്ചെങ്കിലും കുറച്ചു നല്ല ആളുകളുടെ എതിർപ്പ് മൂലം നടന്നില്ല- എന്ന കുറിപ്പോടെയാണ് രതീഷ് കാർത്തികേയൻ പ്രസ്തുത ചിത്രം പങ്കുവെച്ചിരിക്കുന്നത്.