ശിലാ ഫലകത്തില്‍ പേരില്ല; ബിജെപി എം.പി സ്വന്തം പാർട്ടിയിലെ എം.എൽ.എയെ ചെരിപ്പൂരി അടിച്ചു
പ്രദേശിക റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ പേരില്ലാത്തതിനെ ചൊല്ലി ബിജെപി എംപിയും ബിജെപിയുടെ തന്നെ എം എൽ എയും തമ്മിൽ സർക്കാർ ചടങ്ങിൽ അടികൂടി. ഉത്തര്‍ പ്രദേശിലെ സന്ത് കബിര്‍ നഗറിലെ ബിജെപി എംപി ശരദ് ത്രിപാദിയും എംഎല്‍എ രാകേഷ് സിങും തമ്മിലുണ്ടായ വാക്കേറ്റവും തുടർന്ന് ചെരിപ്പൂരി അടിക്കുകയും ചെയ്തത്.
എം പി ശരദ് ത്രിപാദിയുടെ പേര് എന്ത് കൊണ്ട് പ്രദേശിക റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ ഉണ്ടായില്ല എന്ന ചോദ്യത്തിന് അത് തന്റെ നിർദ്ദേശാനുസരണമാണ് എടുത്തു മാറ്റിയത് എന്ന് എംഎല്‍എ രാകേഷ് സിങ് മറുപടി പറഞ്ഞു. ഇതോടെ പ്രകോപിതനായ എംപി സർക്കാർ ചടങ്ങാണ് എന്നുപോലും ഓർക്കാതെ അസഭ്യവർഷം നടത്തിക്കൊണ്ടു എം എൽ എയെ ചെരുപ്പ് ഊറി അടിക്കുകയായിരുന്നു.
യോഗത്തിനെത്തിയ പോലിസും ജനപ്രതിനിധികളും രണ്ടുപേരെയും പിടിച്ചുമാറ്റിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. എന്നാല്‍ ഇതിനു ശേഷം എം എല്‍ എ രാകേഷ് സിംഗിന്റെ അനുയായികൾ എം പി യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി. സംഭവം നാണക്കേടായതിടെ ഇരുവരെയും ബിജെപി സംസ്ഥാന നേതൃത്വം ലഖ്‌നൗവിലേക്ക് വിളിപ്പിച്ചു.