വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന
വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ബിഡിജെഎസിന്റെ കയ്യിലുളള സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ ആന്റോ അഗസ്റ്റിനിലൂടെ പെട്ടിയിലാക്കാമെന്നാണ് എൻ.ഡി.എ യുടെ പ്രതീക്ഷ.
എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയ നാല് സീറ്റുകളില്‍ ഒന്നാണ് വയനാട്. പൊതുസമ്മതനായ സ്വതന്ത്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായതോടെയാണ് ആന്റോ അഗസ്റ്റിന് നറുക്ക് വീണത്. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായ ആന്റോ അഗസ്റ്റിനോട് മത്സരിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ക്രൈസ്തവ വോട്ടുകള്‍ ഏറെയുളള മണ്ഡലത്തില്‍ ആന്റോയെപ്പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎയുടെയുടെയും, ബിഡിജെഎസിന്റെയും പ്രതീക്ഷ. ആന്റോ അഗസ്റ്റിൻ സ്ഥാനാർത്ഥിയാൽ ക്രൈസ്തവ വോട്ടുകൾകൊപ്പം, ബി ജെ പിയുടെയും, ബിഡിജെസിന്റെയും, കേരളാ കോൺഗ്രസിന്റെയും, എൻ ഡി എ യുടെയും പരമ്പരാഗത വോട്ടുകൾ കൂടെ ചേര്‍ന്നാല്‍ ആന്റോയ്ക്ക് ജയിച്ച് കയറാം എന്നാണ് എൻ ഡി എ യുടെ പ്രതീക്ഷ. ജയസാധ്യത ഉള്ള മണ്ഡലങ്ങളുടെ കൂടെ വയനാടും എൻ ഡി എ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി നിയോഗിച്ച അഞ്ചംഗ സമിതി ഉടൻ തന്നെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കും.