കാര്‍ഷിക വായ്പ പരിധി രണ്ടു ലക്ഷമാക്കി; മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി

single-img
5 March 2019

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 50,000 രൂപയ്ക്ക് മേലുള്ള കുടിശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. ദീര്‍ഘകാല വിളകള്‍ക്കു പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വായ്പയെടുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റു ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള വായ്പകള്‍ക്കുമാണ് ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയാക്കി. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ദീര്‍ഘിപ്പിക്കും.

വാണിജ്യ ബാങ്കുകളെ കൂടി കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതു പരിശോധിക്കാന്‍ കൃഷി, ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിനു നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ അനുവദിച്ചു. ഇതില്‍ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്.

വിളനാശം മൂലമുള്ള നഷ്ടത്തിന് 2015ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കുന്ന ധനസഹായം നിലവിലുള്ളതിന്റെ നൂറുശതമാനം വര്‍ധിപ്പിച്ചു. കമുക് (കായ്ഫലമുള്ളത്) ഇപ്പോള്‍ ഒരെണ്ണത്തിന് 150 രൂപയാണ്. അത് 300 രൂപയാക്കി. കാപ്പി, കൊക്കോ നൂറ് ഇരുന്നൂറാകും. ജാതി ഒരെണ്ണം നാനൂറായിരുന്നത് എണ്ണൂറാകും. ഗ്രാമ്പൂ 200 നാനൂറാകും. ഏലം ഹെക്‌റിന് 18,000 എന്നത് 25,000 ആയി വര്‍ധിക്കും.