ആലപ്പുഴയിൽ കെ സിയെങ്കിൽ ഹാട്രിക് ഉറപ്പാണെന്ന് കോണ്‍ഗ്രസ്; മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം
ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം. അരൂര്‍ എം.എല്‍.എയായ എ.എം.ആരിഫിനെ മുൻനിർത്തി ഒരു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് സി പി എം.
ശബരിമല വിഷയവും സജീവമായി ചര്‍ച്ചയാകുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ എന്നതിനാല്‍ എന്‍ഡിഎയ്ക്കും ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്. കൂടെ എസ് എൻ ഡി പി കൂടെ അനുകൂലമായാൽ അട്ടിമറിയും സി പി എം പ്രതീക്ഷിക്കുന്നു. പക്ഷെ എതിരാളി ആരാകും എന്ന കാര്യത്തിൽ ഇതുവരെയുംവ്യക്തത വന്നിട്ടില്ല.
കെ.സി.വേണുഗോപാല്‍ എം.പി മല്‍സരിക്കുമോ എന്ന ചോദ്യമാണ് ആലപ്പുഴ മണ്ഡലത്തിൽ ഇപ്പോൾ ഉയരുന്നത്. പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആകാത്തത്. നിലവിൽ സിറ്റിംഗ് എം പി മാർക്ക് സീറ്റ് നൽകണം എന്നതാണ് ഹൈക്കമാൻഡ് നിലപാട്. അതുകൊണ്ടു തന്നെ കെ സിയുടെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ മറ്റുപേരുകൾ ഒന്നും ഇതുവരെ ഇവിടെ ഉയർന്നുവന്നിട്ടില്ല. കെ.സി തന്നെയാണെങ്കില്‍ ഹാട്രിക് ഉറപ്പാണെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പറയുന്നുണ്ട്.