ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇന്ത്യയ്ക്കു മുകളിൽ
ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇന്ത്യയ്ക്കു മുന്നിൽ. യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് റാങ്കിങ് ലിസ്റ്റിൽ ഒമ്പതാമതായാണ് സൗദി സ്ഥാനം പിടിച്ചത്. ഈ പട്ടികയിൽ ഇന്ത്യ പതിനേഴാമതും യുഎഇ പതിനൊന്നാമതും ആണ്.
കഴിഞ്ഞ വർഷം ഇന്ത്യയുടെ റാങ്ക് 15 ആയിരുന്നു. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 80 രാജ്യങ്ങളെക്കുറിച്ച് 20,000 പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതനുസരിച്ചാണ് മികച്ച രാജ്യങ്ങളെ തിരഞ്ഞെടുത്തത്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുടെയും രാജ്യാന്തര സഖ്യങ്ങളുടെയും സൈനിക ശക്തിയുടെയും ലോക നിലവാരം വിലയിരുത്തിയാണ് റാങ്കിങ്.
വലിയ സമ്പന്ന രാജ്യവും മധ്യപൂർവദേശത്തെ ഭീമനുമാണ് സൗദിയെന്നാണ് വിലയിരുത്തൽ. കൂടാതെ ഓരോ വർഷവും ലക്ഷക്കണക്കിന് മുസ്‌ലിംകൾ ഒരുമിച്ച് കൂടുന്ന മെക്കയുൾക്കൊള്ളുന്ന രാജ്യമാണ്. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന വിശാലമായ എണ്ണ ഉത്പന്നങ്ങളും സൗദിക്കു സ്വന്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി റാങ്കിങ് റിപ്പോർട്ട് പ്രകാരം അമേരിക്ക നിൽക്കുമ്പോൾ തൊട്ടടുത്ത് യഥാക്രമം റഷ്യ, ചൈന, ജർമ്മനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണുള്ളത്.