മസൂദ് അസര്‍ മരിച്ചതായ വാർത്തകൾ നിഷേധിച്ച് പാക് മാധ്യമങ്ങൾ
ഭീകരസംഘടനയായ ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസര്‍ മരിച്ചതായുള്ള വാർത്തകൾ നിഷേധിച്ച് പാക് മാധ്യമങ്ങൾ. മരിച്ചെന്ന വാദം തെറ്റാണെന്നും മസൂദ് അസർ ഇപ്പോഴും ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നാണ് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. വൃക്കരോഗം ബാധിച്ചിരുന്ന അസറിന് ഡയാലിസിസ് നടത്തിവരികയായിരുന്നു. എന്നാൽ വാർത്തകൾ വന്നതിനു പിന്നാലെ മസൂദ് അസ്ഹർ മരിച്ചിട്ടില്ലെന്നു ജയ്ഷ്-ഇ-മുഹമ്മദ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മസൂദ് അസ്ഹറിനു സുഖമില്ല എന്ന് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. വീടിനു പുറത്തുപോകാൻ കഴിയാത്തവിധം അസ്ഹർ രോഗബാധിനാണെന്നായിരുന്നു ഖുറേഷി പറഞ്ഞത്.