കൂടെയുള്ളവർ മരിച്ചാലും ഞങ്ങൾ പട്ടാളക്കാർ കരയാറില്ല: മേജർ രവി

single-img
4 March 2019

സഹപ്രവര്‍ത്തകര്‍ മരിക്കുന്ന അവസ്ഥയിലും ഞങ്ങൾ പട്ടാളക്കാര്‍ക്ക് കരയാന്‍ തോന്നാറില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.

താന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചിട്ട് പതിനെട്ടു വര്‍ഷമായെന്നും പട്ടാളക്കാര്‍ മരിക്കുമ്പോള്‍ രാജ്യം വളരെ വിഷമത്തോടെ കാണുമെങ്കിലും പട്ടാളക്കാരുടെ അവസ്ഥ അങ്ങനെയല്ലെന്നും മേജർ രവി പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല. ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും. മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ.

അപ്പുറത്ത് നിന്ന് നമുക്ക് നേരേ വെടിവെപ്പു നടക്കുകയാണ്. ജനങ്ങളെ സംബന്ധിച്ച ഭീകരമായ അവസ്ഥയാണ്. ദേശ സ്‌നേഹിയായ ഒരു പട്ടാളക്കാരന്‍ മരിച്ചു കിടക്കുന്നു. ഓടുന്ന സമയത്ത് നമ്മള്‍ ചിലപ്പോള്‍ ആ ശരീരത്തില്‍ അറിയാതെ ചവിട്ടുമായിരിക്കും. എല്ലാം ശാന്തമായതിന് ശേഷമാണ് മരിച്ചുവെന്ന് നോക്കുന്നതും മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും.

ഒരാള്‍ വീണാല്‍ നമുക്ക് അനങ്ങാന്‍ പറ്റില്ല. എടുക്കാന്‍ പോയാല്‍ നമുക്കും വെടിയേല്‍ക്കും. അതുകൊണ്ട് കൂട്ടത്തില്‍ ഒരാള്‍ വീണാല്‍ ആരെയും എടുക്കാന്‍ പോലും സമ്മതിക്കില്ലെന്നും മേജര്‍ രവി പറഞ്ഞു.