ഒരൊറ്റ ആഗ്രഹമേയുള്ളൂ, എത്രയും വേഗം സൈനിക വേഷത്തിൽ വിമാനം പറത്തണം: വ്യോമസേനാ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും ആഗ്രഹം തുറന്നുപറഞ്ഞ് അഭിനന്ദൻ വർധമാൻ
എത്രയും വേഗം വീണ്ടും സൈനിക വേഷത്തിൽ വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ പിടിയിൽ നിന്നും രക്ഷപ്പെട്ട വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ. മുതിര്‍ന്ന വ്യോമസേനാ കമാന്‍ഡര്‍മാരോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമാണ് അദ്ദേഹം ആഗ്രഹം പറഞ്ഞത്.
അഭിനന്ദൻ വർധമാനെ ഡീബ്രീഫിംഗിന് വിധേയനാക്കിയിരുന്നു. ഡീബ്രീഫിംഗിംഗ് ഏതാനും ദിവസം തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റിൽ (എഎഫ്സിഎംഇ) ചികിത്സയിലാണ് അഭിനന്ദന്.
അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പരിക്കുണ്ടെന്നാണ് സ്കാനിംഗ് ഫലം. ഇതിനുപുറമേ വിവിധ പരിശോധനകൾക്കും വിംഗ് കമാൻഡറെ വിധേയനാക്കിയിരുന്നു.
അഭിനന്ദൻ വർധമാനെ വ്യോമസേനയിലെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. വിമാനം നിയന്ത്രിക്കാൻ തക്കവിധം അദ്ദേഹത്തെ സജ്ജനാക്കുകയെന്നാണു ലക്ഷ്യമെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അഭിനന്ദനെ നേരിൽ കണ്ടിരുന്നു.