നിലവിലെ അനുകൂലാവസ്ഥയുമായി ബന്ധമില്ല; ബിജെപി കേരളഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം തള്ളി

single-img
3 March 2019

ബിജെപി കേരളഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം തള്ളിയതായി സൂചനകൾ. പ്രവര്‍ത്തകരുടെ അഭിപ്രായം സ്വരൂപിച്ചുള്ള പട്ടിക മതിയെന്നും,  അതല്ലാതെ ഏകപക്ഷീയമായി നേതൃത്വം തയ്യാറാക്കുന്ന സ്ഥാനാർഥിപട്ടിക ആവശ്യമില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ സംസ്ഥാന ഘടകത്തെ അറിയിച്ചതായാണ് സൂചന.

ഇതു പ്രകാരം ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും മണ്ഡലം ഭാരവാഹികളുടെ മുതല്‍ സംസ്ഥാന നേതാക്കളുടെ വരെ അഭിപ്രായം ഓരോരുത്തരുടേതായി കേട്ട് ഏകോപിപ്പിച്ച് പട്ടിക നല്‍കാന്‍ എംഎല്‍എ ഒ രാജഗോപാല്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍ എന്നിവരുടെ പാനലിന് ബിജെപി കോര്‍കമ്മിറ്റി രൂപം നല്‍കി.

ഒ രാജഗോപാല്‍ വടക്കും സികെ പത്മനാഭന്‍ തെക്കും പികെ.കൃഷ്ണദാസ് മധ്യമേഖലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെയും നേതാക്കളെയാണ് നേരിട്ടു കാണുന്നത്. ഇതിനായി കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ താഴെത്തട്ടിലെ നേതാക്കളുടെ യോഗം ഇന്നും നാളെയുമായി നടക്കും.

സ്ഥാനാർത്ഥി നിർണയത്തിൻ്റെ ഭാഗമായി മണ്ഡലം നേതാക്കള്‍ പാര്‍ട്ടിയുടെ ബൂത്ത്, ശക്തി കേന്ദ്ര ഭാരവാഹികളുടെയും അഭിപ്രായം സ്വരൂപിച്ച് വേണം പാനലിന് മുന്നില്‍ അഭിപ്രായം അറിയിക്കാന്‍. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തില്‍ ആരു വേണം സ്ഥാനാര്‍ത്ഥിയെന്ന് നേരിട്ട് അറിയിക്കാം.സ്ഥാനാര്‍ത്ഥിയായി പേരു നിര്‍ദേശിക്കുന്നയാള്‍ക്ക് മണ്ഡലത്തില്‍ ഉണ്ടാകാവുന്ന അനൂകൂല ഘടകങ്ങളും പറയണം. ഈ അഭിപ്രായങ്ങള്‍ ഏകോപിച്ച് റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന കോര്‍കമ്മിറ്റിയ്ക്കും ഇതിനു ശേഷം ആര്‍എസ്എസ് നേതൃത്വത്തിനും നല്‍കണം.

ബിജെപിയുടെ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതിന് സമാന്തരമായി പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരുടെ കമ്മിറ്റികളും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. ഇതിന്റെ നിയന്ത്രണവും ആര്‍എസ്എസ് ഭാരവാഹികള്‍ക്കായിരിക്കുമെന്നും സൂചനകളുണ്ട്.