പ്രകൃതി ഭീകരത; പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ റോയിട്ടേഴ്സ് വിശേഷിപ്പിച്ചത് ഇങ്ങനെ
ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ വൻതോതിൽ പൈൻമരക്കാട് നശിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നും ആരോപിച്ച് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയെ സമീപിക്കാനൊരുങ്ങുമ്പോൾ ഇന്ത്യ- പാക് പോരാട്ടം പുതിയ തലത്തിലേക്കു കടക്കുന്നു. തങ്ങളുടെ സംരക്ഷിത വനമേഖലയിൽ ഇന്ത്യൻ ജെറ്റുകൾ ബോംബാക്രമണം നടത്തിയെന്ന് പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീൻ അസ്ലം പറഞ്ഞു.
ഡസൻ കണക്കിനു പൈൻ മരങ്ങൾ ആക്രമണത്തിൽ നശിച്ചതെന്നും ഗുരുതരമായ പ്രകൃതി നശീകരണം സംഭവിച്ചെന്നും മാലിക് അമീൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. പ്രകൃതി ഭീകരത എന്നാണ് പാകിസ്ഥാൻ ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചതെന്നു അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സും റ’പ്പോർട്ടു ചെയ്യുന്നു. .
ചൊവ്വാഴ്ചയാണ് ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ 44 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം. ആക്രമണത്തിൽ 350-ൽ അധികം ഭീകരരെ വധിച്ചെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. .
ഇന്ത്യയുടെ അവകാശവാദങ്ങൾ തള്ളി പാകിസ്ഥാൻ രംഗത്തെത്തുകയായിരുന്നു. ജനവാസമേഖലയിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നും വൃദ്ധനായ ഒരു സിവിലിയനു മാത്രമാണ് പരിക്കേറ്റതെന്നും പാകിസ്ഥാൻ വിശദീകരിച്ചു. ഇന്ത്യ ബോംബിട്ട പ്രദേശങ്ങളിൽ ഭീകരക്യാന്പ് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.