അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചതിനു കാരണം നവജ്യോത് സിംഗ് സിദ്ദു?; ഉമ്മൻചാണ്ടിക്കു സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടി മലയാളികൾ
ഇന്ത്യൻ വൈമാനികൻ അഭിനന്ദന്റെ തിരിച്ചുവരവിന് മുൻ ക്രിക്കറ്റ് താരവും കോണ്ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു കാരണമായെന്ന വാദങ്ങൾക്കു ശക്തി പകർന്നു അദ്ദേഹത്തിൻ്റെ മറുപടി. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടുകയാണ് സോഷ്യൽ മീഡിയ.
അഭിനന്ദന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുള്ള ട്വീറ്റിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ നന്ദി അറിയിക്കൽ. നവജ്യോത് സിംഗ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസിനും നന്ദി എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയും പാകിസ്ഥാനും ഇടയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ട്വീറ്റ് ചെയ്തിരുന്നു.
അതിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ ട്വീറ്റിനു മറുപടിയുമായി സിദ്ദു രംഗത്തെത്തി. മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ തനിക്ക് കൂടുതൽ ധൈര്യം പകരുന്നുവെന്നാണ് സിദ്ദു മറുപടി സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി നന്ദിയർപ്പിക്കാനുണ്ടായ സിദ്ദുവിന്റെ ഒൗദ്യോഗിക ഇടപെടൽ എന്തെന്നു വ്യക്തമല്ല. അതു തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
മൂന്നു ദിവസം മുന്പ് പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദനെ വെള്ളിയാഴ്ച വൈകിട്ടാണ് ഇന്ത്യക്കു കൈമാറിയത്. സമാധാന നീക്കം എന്ന രീതിയിലാണ് വൈമാനികനെ പാക്കിസ്ഥാൻ വിട്ടുനൽകിയതെന്നും ജനീവ ഉടന്പടി പ്രകാരമാണെന്നും വാദങ്ങൾ ഉയരുന്നുണ്ട്.