പാകിസ്ഥാനിൽ ഇന്ത്യ വ്യേമാക്രമണം നടത്തിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു, ലോകത്തോടു വിശദീകരിക്കൂ: വിദേശകാര്യ മന്ത്രാലയത്തിന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശം
അതിർത്തി മറികടന്ന് പാകിസ്ഥാനിൽ ഇന്ത്യ വ്യേമാക്രമണം നടത്തിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ചോദ്യവുമായി പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി. വ്യോമാക്രമണം സംബന്ധിച്ച് ആഗോള സമൂഹത്തോടു വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിർദേശിച്ചു.
പാകിസ്ഥാനെ അല്ല, മറിച്ച് അവരുടെ മേഖലയിൽ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങളെയാണ് വ്യോമസേന ലക്ഷ്യമിട്ടതെന്ന് ഉറപ്പിച്ചു പറയാനാണ് സമിതിയുടെ സര്‍ക്കാരിനുള്ള നിർദേശമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാർലെമെന്ററി സമിതിക്കു മുന്നിൽ വിശദീകരിക്കവെയാണ് ശശി തരൂർ അധ്യക്ഷനായ സമിതി ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ടുവച്ചത്.
ബാലക്കോട്ട് ഭീകരക്യാന്പുകളിൽ നടത്തിയ ആക്രമണവും അതിന്റെ തുടർച്ചയായി പാക്കിസ്ഥാൻ തിരിച്ചടിച്ചതും ഗോഖലെ സമിതിക്കു മുന്നിൽ വിശദീകരിച്ചു. എന്നാൽ വ്യോമാക്രമണത്തിന്റെ നാശനഷ്ടങ്ങളും തെളിവുകളും സംബന്ധിച്ച് ഗോഖലെ പരാമർശിച്ചില്ല. ആക്രമണത്തിൽ വ്യോമസേന ലക്ഷ്യം കൈവരിച്ചെങ്കിലും ഇതിന്റെ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണത്തിനു സമയമായില്ലെന്ന് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.