പാക്കിസ്ഥാൻ ജയിലുകളിൽ നരകയാതന അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നത് അനേകം ഇന്ത്യൻ സൈനികർ; വിട്ടുതരാതെ പാക്കിസ്ഥാൻ
രണ്ടു ദിവസം മുൻപ് വ്യോമാതിർത്തി ലംഘിച്ചു ഇന്ത്യയിൽ കടന്നുകയറിയ പാക്കിസ്ഥാന്റെ F 16 വിമാനങ്ങളെ വെടിവെച്ചിടുന്നതിനിടെ പാക്കിസ്ഥാനിൽ തകർന്നു വീണ MIG 21 വിമാനത്തിന്റെ പൈലറ്റ് വിങ് കമാണ്ടർ അഭിനന്ദനനെ മോചിപ്പിച്ചു എന്നത് കൊണ്ട് മാത്രം പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യം ആകില്ലെന്ന് മുൻ സൈനിക മേധാവികള്‍.
ഇപ്പോഴും പാക്കിസ്ഥാനി ജയിലുകളിൽ യുദ്ധത്തടവുകാരായി കഴിയുന്നത് 54 ഇന്ത്യക്കാരാണ് എന്നാണു കണക്കുകൾ. ഇതിൽ കൂടുതൽ ഉണ്ട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 54 ഇന്ത്യക്കാരാണ് നിലവില്‍ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ ഉള്ളത്. ഇവർ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ പുറം ലോകം പോകും കാണാതെ പതിറ്റാണ്ടുകളായി നരകയാതന അനുഭവിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
1979 ൽ സർക്കാർ ഇന്ത്യൻ പാർലമെന്റിൽ വെച്ച ലിസ്റ്റ് പ്രകാരം ഒരു ലെഫ്റ്റനന്റ്, എട്ടു ക്യാപ്റ്റന്മാർ, രണ്ടു സെക്കന്റ് ലെഫ്റ്റനന്റ്, ആറ് മേജർ, രണ്ടു സുബൈദാർ, ഉൾപ്പടെ മുപ്പതു പേര് ആർമി ഉദയഗസ്ഥരും, ഒരു വിങ് കമാണ്ടറും, നാല് സ്‌ക്വഡ്രൺ ലീഡർമാർ ഉൾപ്പടെ 24 വ്യോമസേനാ ഉദ്യോഗസ്ഥരും ഇപ്പോഴും പാക്കിസ്ഥാനിൽ തടവിലാണ്. ഇതിൽ ഭൂരിഭാഗം പേരും 1971 ലെ യുദ്ധത്തിൽ കാണാതായവരാണ്. പിന്നീട് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇവർ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലാണ് എന്ന് കണ്ടെത്തുകയായിരുന്നു.
1989 വരെ പാക്കിസ്ഥാനിൽ ഇത്തരത്തിൽ ഇന്ത്യൻ സൈനികർ തടവിലാണ് എന്ന കാര്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ അന്ന് പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഇത്തരത്തിൽ ആരെങ്കിലും തടവിൽ ഉണ്ടോ എന്ന് പരിശോധിക്കാം എന്ന് വാക്ക് നൽകി. തുടർന്ന് കാലാകാലങ്ങളിലായി ഇന്ത്യ ഇകകാര്യം പാക്കിസ്ഥാന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട് എങ്കിലും ഇതുവരെയും ഇവരെ വിട്ടയക്കാനോ ഇവരുടെ ഭൗതിക ശരീരം ഇന്ത്യക്കു കൈമാറാനോ പാക്കിസ്ഥാൻ തയാറായിട്ടില്ല.