ഇന്ത്യൻ ബോംബുകൾ വീണത് വനത്തിലെന്ന് പാക്കിസ്ഥാൻ; വനനശീകരണമാരോപിച്ച് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ യുഎന്നിനെ സമീപിക്കാനൊരുങ്ങുന്നു
ഇന്ത്യക്കെതിരെ പരിസ്ഥിതി തീവ്രവാദം ആരോപിച്ച് പാകിസ്ഥാൻ യു എന്നിനെ സമീപിക്കാനൊരുങ്ങുന്നു. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ പരിശീലന കേന്ദ്രത്തിൽ നേരെ ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ബോംബുകള്‍ വീണത് സംരക്ഷിത വനത്തിലാണ് എന്നും, വന നശീകരണത്തിന് ഇന്ത്യ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുമാണ് പാക്കിസ്ഥാന്‍ യു എന്നിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച നോർത്ത് പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഈ കാര്യങ്ങൾ നിഷേധിക്കുകയാണ്. മാത്രമല്ല അവിടെ അത്തരത്തിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ഉഉള്ളതായ് പോലും പാക്കിസ്ഥാന്‍ ഇതുവരെയും സമ്മതിച്ചിട്ടില്ല.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചതായും അവിടെ ജയ്ഷെ മുഹമ്മദ് നടത്തുന്ന ഒരു മദ്രസ കാണാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആ മദ്രസയില്‍ അല്ല ഇന്ത്യ വര്‍ഷിച്ച ബോംബ് വീണതെന്നും അവിടെന്നു മാറി പൈന്‍ മരങ്ങള്‍ തിങ്ങിയ വനത്തിലാണ് വീണത് എന്നുമാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ സമാനരീതിയില്‍ ഹഫ്പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.