തീവ്രവാദി നേതാവ് മൗലാനാ മസൂദ് അസര്‍ രോഗബാധിതന്‍; വീടിന് പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലെന്ന് പാക്കിസ്ഥാൻ
പുൽവാമയിലെ 40 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടക്കിയ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മൗലാനാ മസൂദ് അസര്‍ പാക്കിസ്ഥാനിൽ ഉണ്ടെന്നു സമ്മതിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. തെളിവ് നൽകിയാൽ മസൂദ് അസറിനെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിക്കണമെന്നും ഖുറേഷി സി എൻ എന്നിനോട് പറഞ്ഞു.
മൗലാനാ മസൂദ് അസര്‍ പാക്കിസ്താനിലുണ്ട്. എന്റെ അറിവ് അനുസരിച്ചു അദ്ദേഹം കടുത്ത രോഗ ബാധിതൻ ആണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് വീടിനു പുറത്തു ഇറങ്ങാൻ പോലും സാധിക്കില്ല. പാക്കിസ്ഥാൻ കോടതികളെ ബോധിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള തെളിവുകൾ ഇന്ത്യ കൈമാറുകയാണ് എങ്കിൽ ഉറപ്പായും പാക്കിസ്ഥാൻ മൗലാനാ മസൂദ് അസറിനെതിരെ നടപടിയെടുക്കും- ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
ഇത് ആദ്യമായി അല്ല പാക്കിസ്ഥാൻ തീവ്രവാദി നേതാവ് മൗലാനാ മസൂദ് അസറിനെ സംരക്ഷിച്ചു പാക്കിസ്ഥാൻ രംഗത്ത് വരുന്നത്. 2001 ൽ ഇന്ത്യൻ പാർലമെന്റിനു നേരെ ആക്രമണം ഉണ്ടായപ്പോഴും 2008 ൽ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോഴും പാക്കിസ്ഥാൻ ഇത് തന്നെയാണ് ആവർത്തിച്ചത്. പല തവണ തെളിവുകളും ഗൂഡാലോചനയുടെ വിവരങ്ങളും പാക്കിസ്ഥാന് നൽകിയെങ്കിലും അതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്നാണു പാക്കിസ്ഥാൻ ആവർത്തിച്ചത്.