ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കു പിന്തുണയേറുന്നു; മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും, ബ്രിട്ടണും, ഫ്രാന്‍സും
പുല്‍വാമ ഭീകരാക്രമണത്തിന്റെയും പാർലമെന്റ് ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരൻ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്.
2009-ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെയും ഇന്ത്യ ഇതിനു ശ്രമിച്ചിരുന്നു. എന്നാൽ പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിര്‍ക്കുകയായിരുന്നു.
അതേസമയം മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പുതിയ പ്രമേയത്തിൽ ഇതുവരെയും ചൈന അഭിപ്രായം പറഞ്ഞിട്ടില്ല. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാര്‍ച്ച് ഒന്നിന് ഇക്വറ്റോറിയല്‍ ഗിനിയില്‍നിന്ന് ഫ്രാന്‍സ് ഏറ്റെടുക്കാനിരിക്കെയാണ് പ്രമേയം എന്നതും ശ്രദ്ധേയമാണ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.