‘എന്തിനും കൂടെയുണ്ടാകും’; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ ഡോവലിനെ ഫോണില്‍വിളിച്ചു

single-img
28 February 2019

പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഭീകരവാദത്തിനെതിരായ എല്ലാനടപടികള്‍ക്കും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യപാക് അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മൈക്ക് പോംപിയോ കഴിഞ്ഞദിവസം രാത്രിയിലാണ് അജിത് ഡോവലുമായി ഫോണില്‍ ബന്ധപ്പെട്ടത്.

അതിനിടെ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്ന യു എന്‍ രക്ഷാസമിതിയുടെ നിര്‍ദേശം പാലിക്കാന്‍ തയ്യാറാകണമെന്ന് പാകിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടു. പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ബുധനാഴ്ച പാകിസ്താനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

ഫെബ്രുവരി 14ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പോലെയുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സുരക്ഷയ്ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭീകരവാദികള്‍ക്ക് സുരക്ഷിതയിടം നല്‍കരുതെന്ന യു എന്‍ രക്ഷാസമിതിയുടെ നിര്‍ദേശം പാകിസ്താന്‍ പാലിക്കണം. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന ധനസഹായം തടസ്സപ്പെടുത്തണമെന്നും അമേരിക്കയുടെ ആഭ്യന്തരവക്താവ് ആവശ്യപ്പെട്ടു.

ഇന്ത്യയോടും പാകിസ്താനോടും അതിര്‍ത്തി കടന്നുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെക്കാനും സാധാരണനിലയിലേക്ക് തിരികെ വരാനും അമേരിക്ക അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടുതല്‍ സൈനിക നടപടികള്‍ സ്ഥിതി വഷളാക്കുകയേ ഉള്ളൂവെന്നും അമേരിക്ക വ്യക്തമാക്കി.