അഭിനന്ദനെ മോചിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തെ ആഹ്ളാദത്തോടെ സ്വീകരിച്ച് പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ അംഗങ്ങള്‍: വീഡിയോ

single-img
28 February 2019

രാജ്യം മുൾമുനയിൽ നിന്ന മണിക്കൂറുകളാണ് കടന്നുപോയത്. യുദ്ധത്തിനു വേണ്ടിയുള്ള ആക്രോശങ്ങൾ ഒരു വശത്ത്, ഞങ്ങൾത്ത് യുദ്ധമല്ല, സമാധാനമാണ് വേണ്ട‍തെന്ന് മറുവാദങ്ങൾ. എന്തുവിലകൊടുത്തും പാക് കസ്റ്റഡിയിലകപ്പെട്ട ഇന്ത്യൻ വിങ്ങ് കമാൻഡർ അഭിനന്ദൻ വർധനെ തിരികെ മാതൃരാജ്യത്തെത്തിക്കാൻ രാജ്യം ഒരു കുടക്കീഴിൽ ഉച്ചത്തിൽ ശബ്ദിച്ചു. ഒടുവില്‍ രാജ്യം കാത്തിരുന്ന ആശ്വാസവാർത്തയെത്തി. പാക്കിസ്ഥാൻ അയഞ്ഞു. അഭിനന്ദനെ നാളെ വിട്ടുതരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തിലാണ് അഭിനന്ദനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെങ്കിലും ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തെ ആഹ്ളാദത്തോടെ പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ അംഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കണ്ടത്. സമാധാനശ്രമങ്ങളുടെ ഭാഗമായി  ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പറഞ്ഞപ്പോള്‍ ഡെസ്കില്‍ അടിച്ചാണ് സഭയിലെ അംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന വികാരം പാകിസ്ഥാന്‍ പൊതുസമൂഹത്തില്‍ നേരത്തെ ഉയര്‍ന്നിരുന്നു.

അതേസമയം പാകിസ്ഥാന് എന്തെങ്കിലും തരത്തിലുളള ഉപദ്രവം ഉണ്ടാക്കാത്ത പക്ഷം ഇന്ത്യയെ ദ്രോഹിക്കേണ്ട കാര്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്‍ ഖാന്‍ തന്‍റെ പ്രസംഗത്തിനിടെ പറഞ്ഞു.  ഇന്ത്യ എന്തെങ്കിലും ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അല്ല ഇപ്പോള്‍ അഭിനന്ദനെ വിട്ടയക്കുന്നത്.  ഒരു ഉപാധികളും വയ്ക്കാതെയാണ് ഇന്ത്യന്‍ പൈലറ്റിനെ തിരിച്ചയക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ഇങ്ങനെ ചെയ്യുന്നത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം പ്രസംഗത്തില്‍  ആവശ്യപ്പെട്ടു.