ആദ്യം സംഘര്‍ഷം ഒഴിവാക്കൂ, പിന്നീട് അഭിനന്ദന്റെ മോചനം: വിലപേശലുമായി പാക്കിസ്ഥാന്‍

single-img
28 February 2019

പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. പൈലറ്റിനെ വിട്ടുനല്‍കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യമുന്നയിച്ചു.

എന്നാല്‍ അഭിനന്ദന്‍ വര്‍ധമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകള്‍ പുറത്തുവന്നു. ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

1971 ല്‍ ബംഗ്ലാദേശ് യുദ്ധ കാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ കസ്റ്റഡിയിലെടുത്ത വൈമാനികന്‍ കെ നാച്ചികേതയെ പാക്കിസ്ഥാന്‍ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ പാക് കരാര്‍ അനുസരിച്ചും അഭിനന്ദിനെതിരെ പാക്ക് സിവില്‍ പട്ടാള കോടതികള്‍ക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.

ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി.

കണ്ടെത്തിയ ഘട്ടത്തില്‍ പ്രദേശവാസികളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് അഭിനന്ദിന് ഏല്‍ക്കേണ്ടി വന്നത്. അതേസമയം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ രണ്ടാമതൊരു ഇന്ത്യന്‍ പൈലറ്റുണ്ടെന്ന മുന്‍നിലപാട് പാകിസ്ഥാന്‍ തള്ളി. ഒരാള്‍ മാത്രമേ കസ്റ്റഡിയില്‍ ഉള്ളൂ എന്നും. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് ഇയാള്‍ക്ക് വേണ്ട ചികിത്സയും സംരക്ഷണവും നല്‍കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ പാകിസ്ഥാനിലെ മുഴുവന്‍ വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് എയര്‍ കാനഡയും തത്കാലത്തേക്ക് നിര്‍ത്തിവച്ചു. പാക് പ്രകോപനത്തെ എത് രീതിയിലും തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രം സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ശ്രീനഗറിലെ തീവ്രവാദ വിരുദ്ധ പോരാട്ടവും തുടരുകയാണ്.