പൂഞ്ചില്‍ പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

single-img
28 February 2019

കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.

ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു.  ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.  കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി സേനാമേധാവി മാരെ വിളിച്ച് ഒന്നര  മണിക്കൂറോളം വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്നുമുളള നിര്‍ദ്ദേശം നേനാമേധാവിമാര്‍ക്ക് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ നീക്കം.