ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പ്രസ്താവന; കോടിയേരി ബാലകൃഷ്ണന് വക്കീൽ നോട്ടീസ്
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് നിയമ നടപടിക്ക്. ഒരു മലയാള ദിനപത്രത്തില്‍ ഫെബ്രുവരി ഏഴിന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ‘കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തില്ലാണ് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ സി ആര്‍ മഹിപാലാണ് അഭിഭാഷകന്‍ ഇ കെ സന്തോഷ് കുമാര്‍ മുഖേന നോട്ടിസ് അയച്ചത്.
കൂടാതെ പത്രത്തിന്റെ പ്രധാന പേജില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറായില്ലെങ്കില്‍ തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.