പാക് ആക്രമണത്തില്‍ ഇന്ത്യക്ക് മിഗ് 21 പോര്‍വിമാനം നഷ്ടമായി; പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

single-img
27 February 2019

പാക്കിസ്ഥാന്‍ ആക്രമണത്തില്‍ ഒരു പോര്‍ വിമാനം തകര്‍ന്നെന്ന് ഇന്ത്യ. മിഗ്21 യുദ്ധ വിമാനമാണ് കാണാതായിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഒരു വൈമാനികനെയും കാണാനില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെയാണ് ഇന്ത്യന്‍ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങള്‍ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രാവിലെയാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങള്‍ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്.

പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇതില്‍നിന്ന് ഒരാള്‍ പാരച്ച്യൂട്ടില്‍ രക്ഷപെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, വ്യോമാതിര്‍ത്തി കടന്ന പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇവിടെ നിന്നുള്ള ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ, പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജര്‍ ജനറല്‍ എ. ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ തന്നെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.