എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?; ചോദ്യവുമായി സുരേഷ് ഗോപി

single-img
26 February 2019

പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍.. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’–സുരേഷ് ഗോപി കുറിച്ചു.

അതേസമയം, പുല്‍വാമയില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തിന് നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്കിന്റെ തെളിവുകള്‍ പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായില്ല. ജയ്‌ഷെ മുഹമ്മദ് വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്നു വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ബാലാകോട്ടിലെ ആക്രമണങ്ങള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തത്. കൊടുംകാടിനു നടുവില്‍ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകള്‍ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വന്‍ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടു. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ യൂസഫ് ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം, മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ പ്രതികരണം കാത്ത് ഇന്ത്യന്‍ സൈന്യം. പാക്ക് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പഞ്ചാബിലേയും ഹിമാചല്‍പ്രദേശിലെയും അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാക്കിസ്ഥാനും അതിര്‍ത്തിയില്‍നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്. ഗുജറാത്ത് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന പാക് ഡ്രോണ്‍ വെടി വച്ചിട്ടു.

നേരത്തെ, പാക് അധീന കശ്മീരില്‍ ആയിരുന്നു ആക്രമണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദിന്റെ താളവളത്തില്‍ അതായത് പാക് മണ്ണില്‍ തന്നെ ചെന്ന് തിരിച്ചടിച്ച് ഇന്ത്യ എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ബലാക്കോട്ട് ഉള്ളതാണ് ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയത്. പാക്കിസ്ഥാനില്‍ തന്നെയുള്ള ബലാക്കോട്ടില്‍ തന്നെയാണ് ആക്രമിച്ചത് എന്നാണ് പുതിയ വിവരം. അങ്ങനെയെങ്കില്‍ ഇത് വ്യോമസേനയുടെ വലിയ മുന്നേറ്റം ആണെന്നും വിലയിരുത്തപ്പെടുന്നു.

ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് മുന്‍ പദ്ധതി പ്രകാരം ഭീകരക്യാമ്പുകള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ ഇന്ത്യക്കായി. അതീവ കൃത്യതയോടെ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളവയാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍. പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളില്‍നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു.

മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപില്‍ നിന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് വായുശക്തി എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.