സൈബർ ആക്രമണം പാർട്ടി ചെലവിൽ വേണ്ട; സോഷ്യൽ മീഡിയ ഇടപെടലിൽ കോൺഗ്രസ് പ്രവർത്തകർക്ക് മൂക്ക് കയറുമായി കെപിസിസി
കെ.ആർ മീരക്കെതിരെ വിടി ബൽറാം എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം വിമർശിക്കപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും സോഷ്യൽ മീഡിയ ഇടപ്പെടലിൽ നിയന്ത്രണമേർപ്പെടുത്തി കെപിസിസി. സമൂഹമാധ്യമങ്ങളിലൂടെ ചില യുവനേതാക്കൾ നേരത്തേ കോൺഗ്രസ് നേതാക്കളെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ മറ്റുള്ളവർക്ക് നേരെയും പരാമർശങ്ങൾ രൂക്ഷമായതോടെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ നേതാക്കൾ, ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ അനുവർത്തിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിൽവരുത്താൻ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനെ അടിയന്തരമായി ചുമതലപ്പെടുത്തുന്നുവെന്ന് സർക്കുലറിൽ പറയുന്നു. പാർട്ടിക്ക് അവമതിപ്പോ ദുഷ്പ്പേരോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് സൈബർരംഗത്ത് സജീവമായ പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് നിർദേശം.
സൈബർ രാഷ്ട്രീയത്തിൽ ആരോഗ്യകരവും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനം ഉറപ്പുവരുത്തണം. പാർട്ടി നേതൃത്വത്തെയോ നേതാവിനെയോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ നേതൃത്വം ഗൗരവപൂർവം കാണും, ഉടൻ അച്ചടക്ക നടപടിയെടുക്കുമെന്നും നിർദ്ദേശങ്ങളിലുണ്ട്.
പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിൽ, പേജ് എന്നിവയിൽ ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ മുൻകൂട്ടി അനുവാദമില്ലാതെ പോസ്റ്റിങ് നടത്തരുത്. കെപിസി.സി മുതൽ ബൂത്ത് ഭാരവാഹികൾവരെയുള്ളവർ, കെപിസിസി അംഗീകൃത സംഘടന ഭാരവാഹികൾ, ഓഫിസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും മാർഗനിർദേശം ബാധകമായിരിക്കുമെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്.
എന്നാൽ സ്വകാര്യ പേജിലും ഹാൻഡിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ വ്യക്തിപരമായിരിക്കുമെന്നും നിർദേശത്തിൽ പറയുന്നു.