വീട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെതാണെന്നു അറിയില്ലായിരുന്നു; വീട്ടിൽ കയറി അടിച്ചുതകർത്ത് ഡിവൈഎഫ്ഐ
സിപിഎം തട്ടുപാറ ബ്രാഞ്ച് സെക്രട്ടറി നെടുങ്കോട് പൈനാടത്ത് കുര്യാക്കോസിന് വെട്ടേറ്റു. കുര്യാക്കോസിൻ്റെ വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകർക്കുകയും ചെയ്തു. മേരിഗിരി പള്ളിയിലെ മെഗാ ഷോയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ കുര്യാക്കോസ് ഉള്‍പ്പടെ 5 പേര്‍ക്ക് പരുക്കേറ്റു.വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. പരുക്കേറ്റ ഭാര്യ ആമി, മകന്‍ സോമിസ് ബന്ധു ലിന്‍സി, വൈശാഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരിഗിരിയിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബിപിന്‍ വര്‍ഗീസ് അടക്കം മൂന്ന് പേരെ അങ്കമാലി കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ മെഗാ ഷോ കണ്ടുകൊണ്ടിരുന്ന ഡിവൈഎഫ് ഐ നേതാവിനെ ഒരു വിഭാഗം ആളുകള്‍ മര്‍ദ്ദിച്ചു. ഒരുവര്‍ഷം മുന്‍പ് കാലടി ശ്രീശങ്കര കൊളേജില്‍ റാഗിങ്ങിനെതിരെ പ്രതികരിച്ചതാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം.
അഭിനവിനെ മര്‍ദ്ദിച്ചതിനെതിരെ ഡിവൈഎഫ്‌ഐ മേരിഗിരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.മേരിഗിരിയിലെത്തിയ ബ്ലോക്ക് സെക്രട്ടറി ബിപിന്‍ വര്‍ഗീസിനെയും പ്രവര്‍ത്തകരെയും ഒരു സംഘം മര്‍ദ്ദിച്ചു. സോമിസിൻ്റെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് പരന്നതോടെയാണ് നെടുങ്കോട്ടുള്ള വീട്ടില്‍ ആക്രമണമുണ്ടായത്.
സിപിഎം ബ്രാഞ്ചു സെക്രട്ടറിയുടെ വീടാണെന്ന് ആക്രമിച്ചവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.