നാല് പന്തില്‍ നാല് വിക്കറ്റ്; ടി20യില്‍ റാഷിദ് ഖാന് അപൂര്‍വ്വ റെക്കോര്‍ഡ്

single-img
25 February 2019

അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്താന്‍. ഇക്കുറിയും സ്‌കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്‍, 32 റണ്‍സിന്റെ കിടിലന്‍ ജയവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്താന്‍ 3-0 തൂത്തുവാരി. തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാനാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.

ഇതോടെ അന്താരാഷ്ട്ര ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നറായി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. കെവിന്‍ ഓബ്രിയാന്‍, ജോര്‍ജ് ഡോക്ക്‌റല്‍, ഷെയ്ന്‍ ഗെറ്റ്കറ്റെ, സിമി സിംഗ് എന്നിവരെയാണ് പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ കൂടിയാണ് റാഷിദ് .

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 36 പന്തില്‍ 81 റണ്‍സെടുത്ത മുഹമ്മദ് നബിയായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ റഷീദ് തരംഗത്തിനു മുന്നില്‍ തലകറങ്ങി വീണ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.