കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

single-img
25 February 2019

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍, യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ തിടനാട് തട്ടാരുപറമ്പില്‍ സാജു മാത്യു (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.35 ന് എം.സി റോഡില്‍ കോടിമത പാലത്തിന് സമീപമായിരുന്നു സംഭവം.

ഈരാറ്റുപേട്ടയില്‍ നിന്ന് പുലര്‍ച്ചെ 7.15 ന് പുറപ്പെട്ട തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് കോട്ടയം ഡിപ്പോയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം യാത്ര തുടര്‍ന്നു. ബസ് കോടിമത പാലം കടക്കുന്നതിനിടെ സാജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

കടുത്ത നെഞ്ചുവേദനയ്ക്കിടെ ബസ് ഹാന്‍ഡ് ബ്രേക്ക് ചെയ്ത് നിറുത്തി. അപ്പോഴേക്കും സാജു സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീണിരുന്നു. അടുത്തേക്ക് ഉടന്‍ എത്തിയ കണ്ടക്ടര്‍ തിടനാട് സ്വദേശി അനീഷും ബസിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ടി.കെ. ലാലും ചേര്‍ന്ന് സാജുവിനെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറ്റിയിരുത്തി.

യാത്രക്കാരായ രണ്ട് നഴ്‌സുമാര്‍ ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ലാല്‍ യാത്രക്കാരടങ്ങിയ ബസില്‍ത്തന്നെ സാജുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു. ബസില്‍ ഇരുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു.