കഴിഞ്ഞ ദിവസം ബംഗ്ളാദേശ് വിമാനം റാഞ്ചാൻ ശ്രമിച്ചയാളുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്ക്
കഴിഞ്ഞ ദിവസം ബംഗ്ളാദേശ് വിമാനം റാഞ്ചാൻ ശ്രമിച്ചയാളുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്കെന്ന് പോലീസ്. ഇയാളുടെ പക്കൽ ഒരുതരത്തിലുള്ള സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
ഇരുപത്തിയഞ്ചുകാരനായ മെഹ്ദി എന്നയാളായിരുന്നു ചിറ്റഗോംഗിൽ നിന്ന് ദുബായിക്കു തിരിച്ച ബിമാൻ വിമാനം റാഞ്ചാൻ ശ്രമിച്ചത്.ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്ന ഇയാൾ പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമാനം റാഞ്ചിയത്. മാനസിക പ്രശ്നങ്ങളുള്ള ആളെപ്പോലെയാണ് ഇയാൾ പെരുമാറിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കുസും ധവാൻ പറഞ്ഞു.
ഇയാൾക്ക് ഭാര്യയുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും ധവാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ധവാൻ കൂട്ടിച്ചേർത്തു. കോക്പിറ്റിൽ കയറിയ ഇയാൾ തനിക്ക് ഭാര്യയുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി സംസാരിക്കണമെന്നും പൈലറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ സൈനിക നടപടിയിൽ ഇയാൾ കമാൻഡോകളുടെ വെടിയേറ്റു മരിച്ചു.
കൈയിൽ തോക്കുണ്ടെന്നു പറഞ്ഞ അക്രമി കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നു പൈലറ്റ് അടിയന്തരമായി വിമാനം ചിറ്റഗോംഗിൽ തിരിച്ചുകൊണ്ടുവന്ന് ഇറക്കുകയായിരുന്നു.