`ജയ്ഷെ മുസ്തഫ´; പേരിലുള്ള മതത്തെ ചേർത്തു വരച്ച കാർട്ടൂൺ: ഗോപീകൃഷ്ണൻ്റെ മാതൃഭൂമിയിലെ കാർട്ടൂണിനെതിരെ പ്രതിഷേധം
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഗോപീകൃഷ്ണൻ്റെ കാർട്ടൂണിനെതിരെ പ്രതിഷേധം. കാസർകോട്ട് വിവാദ പ്രസംഗം നടത്തിയ വിപി മുസ്തഫയെ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തിയതിനാണ് പ്രതിഷേധം ഉയരുന്നത്.
`ജയ്ഷെ മുസ്തഫ´ എന്നപേരിൽ ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ സൺഡേ സ്ട്രോക്ക് എന്ന പംക്തിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാറൽമാർക്സിൻറെ ചിത്രത്തിനു മുന്നിൽ നിന്നു മുസ്തഫ പ്രസംഗിക്കുന്നതും തുടർന്ന് മാർക്സിൻ്റെ ചിത്രം രൂപം മാറി മസൂദ് അസ്ഹറായി മാറുന്നതുമാണ് കാർട്ടൂണിൽ കാണിച്ചിരിക്കുന്നത്.
കാർട്ടൂൺ ശ്രദ്ധയിൽപെട്ടതോടെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കാസർകോട് പ്രസംഗം നടത്തിയ മുസ്തഫയെ അദ്ദേഹത്തിൻ്റെ പേരിൻ്റെ അടിസ്ഥാനത്തിലാണ് ഭീകര സംഘടനയുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്നു വിമർശകർ പറയുന്നു. `ജയ്ഷെ മുസ്തഫ´ എന്ന പേരുതന്നെ ഇക്കാര്യമാണ് സൂചിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
കാർട്ടൂൺ വരച്ച ഗോപീകൃഷ്ണൻ്റെ പേജിലും നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയത്.